മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,വയറിളക്കരോഗങ്ങൾ, ടൈഫോയിഡ്, കോളറ,തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാൻ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണമെന്നും ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസയും പ്രതിരോധവും ഹോമിയോപ്പതിയിൽ ലഭ്യമാണെന്നും സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും അംഗീകൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടർമാരെയും ഇതിനായി സമീപിക്കാമെന്നും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.
ഡെങ്കിപ്പനി പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതത് സ്ഥലങ്ങളിൽ കണ്ടെത്തിയ ഹോമിയോപ്പതി പ്രതിരോധമരുന്നുകൾ ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പ്ലേറ്റ്ലെറ്റ് കുറഞ്ഞ് അപകടാവസ്ഥയിലേക്ക് എത്താതിരിക്കാനും, കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൂട്ടാൻ ഹോമിയോപ്പതി ഔഷധങ്ങൾ ചികിൽസയിൽ ഉപയോഗപ്പെടുത്താമെന്നും ഭാരവാഹികൾ അറിയിച്ചു.
കോവിഡ് പോലുള്ള വൈറൽ രോഗങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി ചികിൽസ പ്രതിരോധത്തിനും ചികിൽസക്കും ഉപയോഗിക്കാമെന്ന് മഹാമാരിക്കാലത്ത് തെളിഞ്ഞതാണെന്നും ഇപ്പോഴുള്ള സാഹചര്യത്തിലും ഹോമിയോപ്പതി മരുന്നുകൾ ചികിൽസക്കും പ്രതിരോധത്തിനും ഉപയോഗപ്പെടുത്താമെന്നും ഡോക്ടർമാർ അറിയിച്ചു.
മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതോടൊപ്പം, കൊതുക് നിർമ്മാർജനം ,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കൽ, കൈകൾ സോപ്പിട്ട് കഴുകൽ തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങളിൽ ജാഗരൂകരാകണമെന്നും ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻ്റ് ഡോ. കൊച്ചുറാണി വർഗീസ്, ജന സെക്രട്ടറി ഡോ.എം.മുഹമ്മദ് അസ്‌ലം, ട്രഷറർ ഡോ. ഹരി വിശ്വജിത്ത്, പി.ആർ.ഒ ഡോ. തഹ്സിൻ സിറാജ് തുടങ്ങിയവർ പത്രകുറിപ്പിൽ അറിയിച്ചു.