
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്.
പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ കുടുംബങ്ങൾക്കായി കളക്ടറേറ്റിലെ എപിജെ ഹാളിൽ സംഘടിപ്പിച്ച ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനം 85 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.
അതിജീവിതരുടെ വ്യക്തിഗത രേഖകൾ പരിശോധിക്കുകയും ഐഡി കാർഡിനായുള്ള ഫോട്ടോ എടുക്കലുമാണ് ക്യാമ്പിൽ നടക്കുന്നത്.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, റവന്യു വകുപ്പ്, കുടുംബശ്രീ മെന്റർമാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സ്ഥിരീകരണ നടപടിക്രമങ്ങൾ പരിശോധിച്ച ശേഷം എപിജെ ഹാളിൽ സജ്ജീകരിച്ച 10 ഓളം അക്ഷയ സെന്ററുകൾ മുഖാന്തരമാണ് ഗുണഭോക്താക്കളുടെ ഫോട്ടോയും ഡാറ്റാ എൻട്രിയും ശേഖരിക്കുന്നത്.
റേഷൻ കാർഡ് / ഗുണഭോക്ത പട്ടികയ്ക്ക് അനുബന്ധമായി നൽകിയ സത്യവാങ്മൂലം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത്.
ദുരന്തബാധിതർക്ക് നൽകുന്ന തിരിച്ചറിയൽ കാർഡിൽ ജില്ലാ ഭരണ കൂടത്തിന്റെ സാക്ഷ്യപ്പെടുത്തൽ, ക്യു ആർ കോഡ്, ഫാമിലി ഐഡി, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തും. ഒരു കുടുംബത്തിന് ഒരു കാർഡ് ആണ് നൽകുക. കാർഡിൽ അർഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തും. ഏതെങ്കിലും കുടുംബമോ വ്യക്തിയോ വിവരശേഖരണത്തിൽ ഉൾപ്പെട്ടുവന്നാലും പിന്നീടുള്ള പരിശോധനയിൽ അനർഹർ എന്ന് കണ്ടെത്തുന്ന പക്ഷം നീക്കം ചെയ്യുന്നതാണ്.
ജൂലൈ 12, 13 ദിവസങ്ങളിലെ ഷെഡ്യൂൾ പ്രകാരമുള്ള ഗുണഭോക്താക്കൾ അതാത് ദിവസം എത്തിച്ചേർന്ന് വിശദാംശങ്ങൾ ലഭ്യമാക്കണം.