
വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ മരണത്തില്‍ തെളിവെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷൻ പരിസരത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു.
മൃതദേഹം കണ്ടെടുക്കാനായി സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. പ്രതികള്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ മൊഴിയില്‍ വിശ്വാസമില്ലെന്നും വിജിലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിനെ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, മൂന്നാം പ്രതി വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിജിലിന്റെ ബൈക്കും, മൊബൈല്‍ ഫോണും കല്ലായി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒന്നാം പ്രതിയായ നിഖിലുമായി കല്ലായി റെയില്‍വേ സ്റ്റേഷനില്‍ എത്തി തെളിവെടുത്തു. റെയില്‍വേ സ്റ്റേഷന് സമീപത്തെ കാട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. മൃതദേഹം കെട്ടിത്താഴ്ത്തിയ സരോവരത്ത് തെളിവെടുപ്പ് നടത്തും.
സരോവരത്തിന് സമീപം ചതുപ്പില്‍ താഴ്ത്തി എട്ട് മാസങ്ങള്‍ക്ക് ശേഷം വിജിലിന്റെ അസ്തികള്‍ കുഴിച്ചെടുത്ത് കടലില്‍ ഒഴുക്കിയതായും, സംസ്കാരക്രിയകള്‍ നടത്തിയതായും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവന്നതോടെ ഞെട്ടലിലാണ് കുടുംബം. എന്നാല്‍ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കുടുംബം പറയുന്നത്. വിജില്‍ നേരത്തെ ലഹരി ഉപയോഗിക്കുമായിരുന്നില്ല.
തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് വിജിലിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന പ്രതികളില്‍ ഒരാളായ നിഖിലിനെ ബെംഗളൂരുവില്‍ എത്തിയാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപേഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രഞ്ജിത്ത് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മനപ്പൂർവം അല്ലാത്ത നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവ് നശിപ്പിക്കല്‍, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ്.