
ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.
അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി പി അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവില്‍ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എല്‍എസ്ജിഡി പ്രിൻസിപ്പല്‍ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
വടകര നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിൻ്റെ ഭാഗമായുള്ള വാട്സ്ആപ്പ് നമ്ബറില്‍ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇൻ്റേണല്‍ വിജിലൻസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി.