
വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.
വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഫേസ് വൺ, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പുനരധിവാസം നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാർ സഹായം 15 ലക്ഷം ലഭിക്കുന്നതിന് അപേക്ഷ നൽകിയ കുടുംബങ്ങൾക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. 2026 ജനുവരിക്കകം വീടുകൾ കൈമാറും. അപ്പീൽ സർക്കാർ തലത്തിൽ പരിശോധിച്ചു.
ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി. കൃഷി നഷ്ടം ഇനിയും പലകാര്യങ്ങൾ ചെയ്യാനുണ്ട്. 526 കോടി രൂപയാണ് കേന്ദ്രം നൽകിയത്. അത് സഹായമല്ല. വായ്പയാണ്.
ചൂരൽ മല സേഫ് സോൺ റോഡും വൈദ്യുതിയും പുന സ്ഥാപിക്കുന്ന നടപടികൾ തുടങ്ങി. സംഘടനകളിൽ നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്ന് തന്നെ അത് പൂർത്തിയാക്കും. ഒരാശങ്കയും വേണ്ട, മുഖ്യമന്ത്രി പറഞ്ഞു.