
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും മാസങ്ങൾ നീണ്ട മുൻകരുതലുകളുടെയും ഇടപെടലുകളുടെയും ഫലമാണീ നേട്ടം.
സംസ്ഥാനത്തിന്റെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ഹ്യൂം സെന്ററിന്റെയും നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സ്ഥാപിച്ച 140 മഴ മാപിനികൾ മുഖേന ദിനേനയുള്ള മഴയുടെ തോത് എടുത്താണ് മുൻകരുതൽ ശക്തിപ്പെടുത്തിയത്. വയനാട്ടിൽ മാത്രമാണ് ഇത്രയും മഴ മാപിനികളുള്ളത്. മൈക്രോ ഡാറ്റ വഴി മഴപെയ്ത്ത് കൂടുതൽ ലഭിച്ച പ്രദേശങ്ങൾ തിരിച്ചറിഞ്ഞു അവിടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. അത്തരം പ്രദേശങ്ങൾ ഭൂകമ്പ സാധ്യത സ്ഥലം ആണെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തി.
വിവിധ മഴ മാപിനികൾ വഴി ശേഖരിക്കുന്ന ജില്ലയിലെ മഴയുടെ അളവ് dmsuite.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനത്തിനും പ്രാപ്യമാക്കി. സംസ്ഥാനത്ത് വയനാട്ടിൽ മാത്രമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇത്തരമൊരു വെബ്സൈറ്റ് ഉള്ളത്.
ഈ മഴക്കാലത്ത് ഇത്തരത്തിൽ 227 കുടുംബങ്ങളെയാണ് അപകട സാധ്യത കണക്കിലെടുത്ത് 19 ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചത്. സന്നദ്ധ സേവനത്തിനായി ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും 40 അംഗ എമർജൻസി റെസ്പോൺസ് ടീമിനെ (ഇആർടി) സന്നദ്ധമാക്കി നിർത്തിയിരുന്നു. സന്നദ്ധ സേന വളണ്ടിയർമാർ, എൻസിസി, എൻഎസ്എസ്, എസ്പിസി, കോളജ് വിദ്യാർത്ഥികൾ, യുവതീ യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന ഇആർടിയ്ക്ക് മഴയ്ക്ക് മുമ്പ് തന്നെ ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും പരിശീലനം നൽകി. ജില്ലയിലെ 30-അംഗ എൻഡിആർഎഫ് സേനയെ ഉപയോഗിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്ക് സുരക്ഷാ പരിശീലനവും നൽകി.
ജില്ലയിലെ ക്വാറികൾ, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സൂക്ഷമമായി നിരീക്ഷിച്ചു. റെഡ്, ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചും ക്വാറി പ്രവർത്തനം നിർത്തിവെച്ചും ജാഗ്രത പുലർത്തി.
കോഴിക്കോട്, കണ്ണൂർ അതിർത്തികളിലെ ചുരങ്ങളിലെ അവസ്ഥ കൃത്യമായി നിരീക്ഷിക്കാൻ അയൽ ജില്ലകളിലെ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് ആ ജില്ലാ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. ബാണാസുര സാഗർ അണക്കെട്ടിലെ ഷട്ടർ ഉയർത്തുന്നതിന് മുമ്പ് കർണാടക ബീച്ചനഹള്ളി അണക്കെട്ട് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി ജലത്തിന്റെ സുഗമവും അപകടരഹിതവുമായ ഒഴുക്ക് ഉറപ്പാക്കി. ഷട്ടർ ഉയർത്തുന്നതിന് മുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഏപ്രിൽ മാസത്തിൽ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മഴ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഒഴിപ്പിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും ഓടകൾ വൃത്തിയാക്കിയും നിതാന്ത ജാഗ്രത പുലർത്തി. ആഴ്ച്ചയിൽ ഒന്ന് എന്ന രീതിയിൽ യോഗങ്ങൾ ചേർന്ന് അവലോകനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, കൃഷി, കെഎസ്ഇബി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, മണ്ണ് സംരക്ഷണം, പോലീസ്, അഗ്നിരക്ഷാ സേന, വനം-വന്യജീവി, ജല വിഭവം, അണക്കെട്ട് സുരക്ഷാ അതോറിറ്റി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഉൾപ്പെടെയുള്ള വകുപ്പുകൾ മുഖാന്തിരം നിരന്തര ഇടപെടലുകൾ നടത്തി. കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിർവഹ കേന്ദ്രം (ഡിഇഒസി) 24×7 പ്രവർത്തിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകി.
പുൽപ്പള്ളി റഡാർ സ്റ്റേഷന്റെ സിവിൽ പ്രവൃത്തി 22 ന് തുടങ്ങും
പുൽപ്പള്ളി പഴശ്ശിരാജ കോളജിൽ സ്ഥാപിക്കുന്ന ആധുനിക ഡോപ്ലർ വെതർ റഡാർ എക്സ്-ബാന്റ് സ്റ്റേഷന്റെ സിവിൽ പ്രവൃത്തി ഈ മാസം 22 ന് തുടങ്ങും. ഇതിന്റെ ഭാഗമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബിഇഎൽ) നിന്നുള്ള നാലംഗ സംഘം പ്രദേശം സന്ദർശിക്കും. സംസ്ഥാനത്ത് നിലവിൽ കൊച്ചിയിൽ മാത്രമാണ് റഡാർ സ്റ്റേഷനുള്ളത്. കേന്ദ്ര സഹായത്തോടെ നിർമിക്കുന്ന പുൽപ്പള്ളി റഡാർ സ്റ്റേഷൻ യഥാർഥ്യമായാൽ വയനാട്ടിലെ മാത്രമല്ല മധ്യകേരളം വരെയുള്ള കാലാവസ്ഥ നിരീക്ഷണവും പ്രതിരോധ നടപടികൾ സ്വീകരിക്കലും കൂടുതൽ ഊർജിതമാകും.