പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കണ്ണൂര് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെർമിറ്റ് നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകേണ്ടത്.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്ക വിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.
പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

