
വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസമ്മിൽ (25), മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22) എന്നിവരാണ് ബേപ്പൂർ പൊലീസിൻ്റെ പിടിയിലായത്.
ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം. അരക്കിണർ സബീന റോഡിലെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ 29,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.
തുടർന്ന് ബേപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ സിസിടിവി ദൃശ്യങ്ങളുടേയും മറ്റു ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിൽ പ്രതികളെപ്പറ്റി മനസ്സിലാക്കുകയും തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിസി റോഡിൽ നിന്ന് ഇരുവരെയും പിടികൂടുകയുമായിരുന്നു.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ സജിത്ത് കുമാർ, ഫറോക്ക് ക്രൈംസ്ക്വാഡിലെ എസ്ഐ പി.സി.സുജിത്, എഎസ്ഐ അരുൺകുമാർ മാത്തറ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.