പാലുത്പാദനത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല ക്ഷീര ദിനാഘോഷവും, പാൽപ്പൊലിമ- ക്ഷീര സംരംഭകസംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണതലത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും പ്രാദേശികവിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാൻ കഴിയുന്നുവെന്നത് കേരളത്തിൻ്റെ പ്രത്യേകതയാണ്. മാത്രമല്ല, ക്ഷീര സഹകരണമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്ഷീര സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ലൈവ് സ്റ്റോക്ക് ഫാമുകളുടെ ലൈസൻസിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കർഷക സൗഹൃദമായ രീതിയിൽ സർക്കാർ ഇളവുകൾ വരുത്തിയത് ഈ കഴിഞ്ഞ വർഷമാണ്. സംസ്ഥാനത്തെ പശുക്കളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ വഴി ലിംഗനിർണയം നടത്തിയ ബീജമാത്രകൾ അഥവാ സെക്സ് സോർട്ട് സെമൻ, പ്രീമിയം ബുൾ സെമൻ തുടങ്ങിയവ മൃഗാശുപത്രികൾ വഴി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ക്ഷീരമേഖലയിലെ വികസനപരമായ ഇടപെടലുകളുടെ ഫലമായി നമ്മുടെ സംസ്ഥാനത്തെ പശുക്കളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതും നേട്ടമാണ്. ക്ഷീരമേഖലയിൽ സ്വയം പര്യാപ്‌തത എന്ന അഭിമാനകരമായ ലക്ഷ്യത്തിന്റെ അരികിലാണ് കേരളം ഇപ്പോഴുള്ളത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വെറ്ററിനറി അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. പ്രതീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗം ഡോ. സി.കെ. ഷാജിബ് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. വെറ്ററിനറി അസോസിയേഷൻ ദേശീയ ഉപാധ്യക്ഷൻ ഡോ. എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
പാൽപ്പൊലിമ ക്ഷീരസംരംഭകസംഗമത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള പതിമൂന്ന് ക്ഷീരസംരംഭകർ അവരുടെ വിജയ കഥകൾ അവതരിപ്പിച്ചു. നൂറോളം ക്ഷീരകർഷകരും വെറ്ററിനറി ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.
ഡോ. ആർ.കെ.സ്നേഹരാജ്, ഡോ.പി.പി.ബാലകൃഷ്ണൻ, ഡോ.രഞ്ജിത്ത് പി ഗോപി, ഡോ.വേണുഗോപാൽ.ആർ, ഡോ. ബി.അജിത്ബാബു, ഡോ.പ്രസാദ്.എ ഡോ. ജെറീഷ് കെ.എം, ഡോ.കെ.ജയരാജ്, ഡോ.രാഹുൽ രവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.